National
ബംഗളൂരു: ബംഗളൂരുവിലെ നെലമംഗലയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശി സഞ്ജയാണ് ഭാര്യ സോണാലിയെ കൊല്ലാൻ ശ്രമിച്ചത്. തക്കസമയത്ത് നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് സോണാലി രക്ഷപ്പെട്ടത്.
സോണാലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സോണാലിയുടെ കഴുത്തറക്കാൻ ശ്രമിച്ചു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് സോണാലിയെ രക്ഷിച്ചു.
ദമ്പതികൾക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. സഞ്ജയുടെയും സോണാലിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് ഇരുവരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്.
സഞ്ജയ് വീട്ടിൽ മദ്യപിച്ചെത്തുന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് സഞ്ജയ്ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.
National
മുബൈ: മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പോലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്.
പരാതികളെത്തുടർന്ന്, പോലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നത്.
അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
Kerala
കൊച്ചി: വന്‍ പലിശ വാഗ്ദാനം ചെയ്ത് എറണാകുളം നോര്‍ത്ത് സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് കൊച്ചാറ പുളിക്കല്‍ വീട്ടില്‍ സോണിയമോള്‍ സെബാസ്റ്റിയനെ(38)ആണ് എറണാകുളം നോര്‍ത്ത് എസ്ഐ പി.പ്രമോദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭാരത് ലജ്ന ഹൗസിംഗ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് കോതമംഗലം എന്ന സ്ഥാപനത്തില്‍ 50 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ ജീവനക്കാരി എന്ന് സ്വയം പറഞ്ഞു പരിചയപ്പെടുത്തി എറണാകുളം നോര്‍ത്ത് സ്വദേശി യുടെ 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ സമാന കേസുകളുണ്ട്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നിയമ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന് രാജീവ്(22)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദര്‍ശിപ്പിച്ചു. വിദ്യാർഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചു.
സ്കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വച്ചാണ് വിദ്യാര്‍ഥിനി പരാതി കൊടുത്തത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.
National
ദിസ്പൂർ: ആസാമിലെ കാർബി ആംഗ്ലോഗിൽ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഡെറാമുഖ് ലാലുഗ് സ്വദേശിനി പൂജ മലഗ് (19) ആണ് അമ്മയായ അനുമൈ മലഗ് (42) നെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരിക്കേറ്റു.
പൂജയും അനുമൈയും തമ്മിൽ മുന്‍പ് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ പൂജ ലഹരിമരുന്നുപയോഗിക്കുന്നതാവാം കൊലപാതകത്തിൽ കലാശിച്ചെന്ന് നാട്ടുകാർ പറയുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പൂജയെ അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
National
റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു.
ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാ വിഹാർ നഗറിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 21 വയസുകാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ അയൽവാസിയായ 26 വയസുകാരി പിടിയിലായി. പ്രതിയായ യുവതിയും പ്രതിശ്രുത വരനും തമ്മിൽ വർഷങ്ങളായി പരിചയത്തിലാണെന്നും ഇയാളുടെ വിവാഹം നടക്കാൻ പോകുന്നതിനെത്തുടർന്നുണ്ടായ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.
ഇന്ദിരാ വിഹാറിലെ യുവതിയുടെ വീട്ടിൽ മെഹന്തി ചടങ്ങ് നടക്കുകയായിരുന്നു സംഭവം. മെഹന്തി ഇടാൻ എന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിൽ എത്തുന്നത്. വീട്ടിലെത്തിയ പ്രതി കുറച്ചുനേരം അവിടെ ചിലവഴിക്കുകയും പിന്നീട് കൈയിൽ ഉണ്ടായിരുന്ന കുപ്പിയിലെ ആസിഡ് യുവതിയുടെ നേരെ ഒഴിക്കുകയുമായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവതിയുടെ കണ്ണ്, മുഖം, കഴുത്ത്, കൈ എന്നിവിടങ്ങളിൽ ഗുരുതര പരിക്കേറ്റു. യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഏപ്രിൽ 19 ന് യുവതിയുടെയും സഹോദരിയുടെയും വിവാഹം നടക്കാനിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബന്ധുക്കൾ തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു. അയൽവാസികളായ മറ്റ് കുട്ടികളുമായി നേരത്തെ ഉണ്ടായ നിസാര തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാല് പേരടങ്ങുന്ന സംഘം കുട്ടിയെ തടഞ്ഞുനിർത്തുകയും സംഘർഷമുണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. കണ്ടു നിന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ നടക്കുകയാണ്. സമീപവാസികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തി വരുന്നു.
NRI
കുവൈറ്റ് സിറ്റി: കോമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ പുരുഷന്മാരുടെ വിവിധ സലൂണുകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉത്പന്നങ്ങളും പലയിടത്തും ഉപയോഗിച്ചതായി കണ്ടെത്തി.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി നടപ്പാക്കാനും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
National
അമൃത്സർ: പഞ്ചാബിലെ ചണ്ഡീഗഡിൽ ബിജെപി ആസ്ഥാനത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച്പേർ അറസ്റ്റിൽ. ചണ്ഡീഗഡ് പോലീസും പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിംഗും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗ്രനേഡ് ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഷമി (ബൽവീന്ദർ ലാൽ), ജസി (ജസ്വിർ സിംഗ്), ചന്നി (ചരൺജിത് സിംഗ്), റൂബൽ ചൗഹാൻ, മൻദീപ് എന്ന അഭിജോത് ശർമ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പ്രധാന കുറ്റവാളികളായ ഗുർതേജ് സിംഗ്, അമൻപ്രീത് സിംഗ് എന്നിവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ, സംഘത്തിന് പാക്കിസ്ഥാന്റെ ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നും പോർച്ചുഗലിലും ജർമനിയിലുമുള്ളവരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തി.
പ്രതികൾ ഹാൻഡ് ഗ്രനേഡുകൾ, ആയുധങ്ങൾ, വെടിയുണ്ടകൾ എന്നിവയ രാജ്യത്തേക്ക് കടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പോർച്ചുഗല്ലിലുള്ള ബൽജോത് സിംഗ് എന്ന ജോട്ടിന്റെ നിർദേശപ്രകാരമാണ് പ്രതികൾ ആക്രമണം ഏകോപിപ്പിച്ചത്.
National
ലക്നോ: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട യുവാക്കളെ യുപി ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി സാഖിബ് (ഡെവിൾ), അറബാബ്, വികാസ്, ലോകേഷ് എന്നിവരാണ് പിടിയിലായത്.
പിടിയിലായവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. ലക്നോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഇവർ നിരീക്ഷിച്ചു വരികയായിരുന്നു. പാക്കിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എടിഎസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയുമാണ് ഇവർ പാക് ബന്ധം നിലനിർത്തിയിരുന്നത്.
National
ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഡൽഹി അതിർത്തിയിൽ പടിയിലായി. ജമ്മു കാശ്മീരിലെ കംഗൻ ശ്രീനഗർ സ്വദേശിയായ ഷബീർ അഹമ്മദ് ലോൺ ആണ് അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും നടത്തിയ അന്വേഷത്തിലാണ് ഇയാളെ പിടികൂടിയത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു പ്രവർത്തനം. പാകിസ്ഥാന്റെ പങ്ക് മറച്ചുവയ്ക്കാൻ ബംഗ്ലാദേശി പൗരന്മാരെയും ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരെയും ഉപയോഗിച്ച് ആക്രമണങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്.
മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളിൽ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഭീകരനാണ് ഷബീർ. ലഷ്കർ തലവൻമാരായ ഹാഫിസ് സയീദ്, സാക്കി ഉർറഹ്മാൻ ലഖ്വി എന്നിവരുമായി ഇയാൾക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
2007ൽ എകെ-47 തോക്കുകളും ഗ്രനേഡുകളുമായി ഡൽഹിയിൽ നിന്നാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. 2018 വരെ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി ബംഗ്ലാദേശിൽ തിരിച്ചെത്തി. തുടർന്ന് ലഷ്കർ ശൃംഖലകൾ പുനർനിർമിക്കുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലഷ്കർ ബന്ധമുള്ള മോഡ്യുളുകളെ സുരക്ഷാ ഏജൻസികൾ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷബീർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് റിക്രൂട്ട്മെന്റെ ചാനലുകൾ, ഫണ്ടിംഗ് നടന്ന വഴികൾ, ഇന്ത്യയിലെ മറ്റ് ലക്ഷ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.
Kerala
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാം പ്രതിയാണ് യാസര്‍ എടപ്പാള്‍. കേസില്‍ കെ.എം.ഷാജഹാന്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണന് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവര്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍ ഉൾപ്പടെ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.
National
ബംഗളൂരു: ബംഗളൂരുവിൽ വീടിന് സമീപം പാർക്ക് ചെയ്ത കാർ രാജസ്ഥാനിൽ കണ്ടെത്തി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി ഹരിഭജൻ (24) പിടിയിലായി. ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ബാലാജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡോ ഗ്ലാസും വിൻഡോഷീൽഡും തകർത്ത ശേഷം ഹരിഭജൻ വയറുകൾ നേരിട്ട് ബന്ധിപ്പിച്ചാണ് സ്റ്റാർട്ട് ചെയ്ത് കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ബാർമറിൽ നിന്ന് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഹരിഭജന്റെ കുടുംബം മുന്‍പും നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് രാജസ്ഥാനിലെത്തിച്ച് രേഖകളില്ലാതെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മദ്യലഹരിയിൽ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും ഇവർ നിർത്തിയില്ല. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മൂന്ന് പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും സെക്രട്ടേറിയറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഇവർ മൊഴി നൽകി. എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
യുവാക്കൾക്കെതിരെ കേസെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കന്റോൺമെന്റ് പോലീസ് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Kerala
കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.
കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.
കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കാസർഗോഡ്: കർണാടകയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിൽ പോലീസ് നടത്തിയ പരിശോധനയിൽ തൃക്കരിപ്പൂർ സ്വദേശി സി.കെ.മുഹമ്മദ് സഫീറാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
Kerala
കാസര്‍ഗോഡ്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കാസര്‍ഗോഡ് നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തിൽ പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയൽ വീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.
തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ഇതിനു മുമ്പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല റെക്കോർഡ് ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച് ജീവനൊടുക്കിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണപരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ആയിഷയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
Kerala
കൊച്ചി: ജാസ്ലിയ ജോണ്‍സന്റെ അപകടത്തില്‍ നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബവും അധ്യാപകരും. ജാസ്ലിയ കൊല്ലപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയായ കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബവും അധ്യാപകരും രംഗത്തെത്തിയത്.
പ്രതി വലിയ കുടുംബത്തിലെ ആളായതിനാലാണോ അറസ്റ്റ് ചെയ്യാത്തത്. സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിന് വിലയില്ലേ എന്നാണ് ജാസ്ലിയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന പഞ്ചപ്പാവം ആയിരുന്നു മകള്‍. എല്ലാവര്ക്കും ഇഷ്ടമായിരുന്നു. പ്രതി ഡോക്ടര്‍ ആവുകയാണെങ്കില്‍ എത്ര പേരുടെ ജീവന് പൊലിയും.
വണ്ടി നിര്‍ത്തി മകളെ ആശുപത്രിയിലാക്കാനുള്ള മനസു പോലും കാണിച്ചില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണമെന്നും അമ്മ പ്രതികരിച്ചു. ഇത്രയും ദിവസമായിട്ടും പ്രതിയെ പിടിക്കാതെ അവിടെയുണ്ട്, ഇവിടെയുണ്ട് എന്നാണ് പോലീസ് പറയുന്നതെന്നും ജാസ്ലിയയുടെ പിതാവ് പറഞ്ഞു.
പോലീസ് ഇത്രയും ദിവസം നോട്ടീസ് മാത്രം അയച്ച് പ്രതിക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് നാലു സ്ക്വാഡ് ആയി അന്വേഷണത്തിന് ഇറങ്ങിയത്. അപകടം നടന്ന ദിവസമോ പിറ്റേന്നോ പ്രതിയെ പിടിച്ചിരുന്നെങ്കില്‍ മദ്യപിച്ചാണോ എന്നതൊക്കെ കണ്ടുപിടിക്കാമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ജാസ്ലിയക്ക് നീതി കിട്ടണമെന്ന് അധ്യാപകരും വ്യക്തമാക്കി.
ഫെബ്രുവരി 28ന് ആണ് ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.
Kerala
തിരുവനന്തപുരം: സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് അനധികൃത പിരിവ് നടത്തിയ പിടിഎ പ്രസിഡന്റും എക്സിക്യൂട്ടീവ് അംഗവും അറസ്റ്റിൽ. പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് പണം പിരിച്ച എസ്എംവി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണനും മറ്റൊരാളുമാണ് പിടിയിലായത്.
ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങിയെ ന്ന് പോലീസ് പറഞ്ഞു. തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരുവർക്കുമെതിരെ കേസെടുത്തു. സ്കൂൾ കോർപറേഷന്റെ നിയന്ത്രണത്തിലാണെന്നും പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.
പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പൊങ്കാലയിടാനെത്തുന്ന ഭക്തരിൽ നിന്ന് അനധികൃത പരിവ് നടത്തരുതെന്ന് കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
National
ബംഗളൂരു: ഡോക്യുമെന്ററി സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടിയടക്കം 11 പേർ പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച നടി ഐശ്വര്യ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
അനീഷിനെ നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് കേസ്. അനീഷിന് മുൻ പരിചയമുണ്ടായിരുന്ന ആശീർവാദ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ആശീർവാദ് കടമായി വാങ്ങിയ രണ്ടര ലക്ഷം രൂപ അനീഷിന് തിരികെ നൽകിയിരുന്നില്ല. തുടർന്ന് അനീഷ് തമിഴ്നാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
കാസർഗോഡ്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.
ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദ്ദീൻ സമാ.
ജനുവരി 14ന് ഉച്ചയ്ക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെൺ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ 30കാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്.
ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനേയും പെൺസുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവും യുവതിയും പോലീസിൽ പരാതി നൽകി.
പ്രതികൾ ഉണ്ടെന്ന് അറിഞ്ഞ് പോലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവിൽ പോലീസ് ഓഫിസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാൻ രക്ഷപ്പെടുകയായിരുന്നു.
കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര് മൂലയിൽ ഹാരിസ് (40), ബഡാജെ കജൂർ മാലിയിലെ ടി.കെ. മുഹമ്മദ് ഫൈസർ (43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ യുവാവിന്റെ അതിക്രമം. ലേബര്‍റൂം അടിച്ചു തകര്‍ത്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വച്ചത്. നഴ്സിംഗ് ഓഫീസര്‍ സനിലയെ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയുമായിരുന്നു.
അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. നഴ്സിംഗ് ഓഫീസര്‍ സനിലയുടെ പരാതിയിലാണ് കേസെടുത്തത്.
Kerala
തൃപ്പൂണിത്തുറ: സാമ്പത്തിക തട്ടിപ്പ് കേസില്‍ അഭിലാഷം സിനിമയുടെ സംവിധായകന് ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ ചെലവ് കൂട്ടിയെന്നും സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തെന്ന നിര്‍മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഷംസുദ്ദീന് താമസിച്ചിരുന്ന കാക്കനാടുള്ള ( ഒലിവ്) ഫ്ളാറ്റില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി പോലീസ് ഇയാളെ പിടികൂടിയത്. പോലീസെത്തിയപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പോലീസ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്.
സംവിധായകന് ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെയായിരുന്നു കേസ്. ഏകദേശം നാലു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ക്രമക്കേടിലൂടെ നിര്‍മാതാവിന്റെ സ്ഥാപനത്തിന് നേരിട്ട് 97 ലക്ഷം രൂപയുടെ നഷ്ടവും പ്രതീക്ഷിച്ചിരുന്ന ലാഭമടക്കം ഏകദേശം നാലുകോടി രൂപയുടെ ആകെ നഷ്ടവും ഉണ്ടായെന്ന നിര്‍മാണ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറുടെ പരാതിയിലായിരുന്നു ഹില്‍പാലസ് പോലീസ് കേസെടുത്തിരുന്നത്.
NRI
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ നിരത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വ്യാപക പരിശോധനയില്‍ രണ്ടായിരത്തോളം ഡ്രൈവര്‍മാരെയും വാഹനങ്ങളെയും പിടികൂടി.
ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്ട്രേഷന് നടത്തിയ "ഓപ്പറേഷന് സേഫ് ഡ്രൈവ്' എന്ന പദ്ധതിയിലൂടെയാണ് നടപടി. ജനുവരി 13 മുതല്‍ 15 വരെ നടന്ന മൂന്ന് ദിവസത്തെ പരിശോധനയുടെ വിവരങ്ങള്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ഈ മാസം ഒമ്പതിനാണ് പുറത്തുവിട്ടത്.
പിടികൂടിയവരില്‍ ഏകദേശം 500-ഓളം ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തത് അവര്‍ക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാലാണ്. റോഡ് ചിഹ്നങ്ങള്‍ വായിക്കാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
8,215 പരിശോധനകളിലായി 704 ഡ്രൈവര്‍മാരെയും 1,231 വാഹനങ്ങളെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ചതിനും രാജ്യത്ത് അനധികൃതമായി താമസിച്ചതിനുമായി 56 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കന്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ഷോണ്‍ ഡഫി വ്യക്തമാക്കി. അടുത്തിടെ നടന്ന പല വാഹനാപകടങ്ങളിലും അനധികൃത കുടിയേറ്റക്കാരായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
Kerala
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കൂനയിൽ സ്വദേശി രാജിത്ത് (28) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയത്. തുടർന്ന് ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നരഹത്യശ്രമം, എൻഡിപിഎസ് തുടങ്ങിയ കേസുകളും നിലവിലുണ്ട്.
Kerala
കൊച്ചി: മരട് നഗരസഭയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ സൈജു പിടിയില്‍. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പണം നല്കി. ഇതിനിടെ വിജിലന്‍സ് എത്തി കൈക്കൂലി നല്കിയ പണം പിടിക്കുകയായിരുന്നു. അതേസമയം, ആറു മാസം മുമ്പാണ് സൈജു മരട് നഗരസഭയില്‍ സ്ഥലം മാറി വന്നത്. ഇതിനിടയില്‍ ഇയാള്‍ക്കെതിരെ പലതവണ പരാതികള്‍ വന്നിരുന്നു.
Kerala
പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാൻ വിസമ്മതിച്ചതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പ കേസ് പ്രതി തിരുവല്ല കുറ്റപ്പുഴ പാപ്പാനവേലിൽ ‘മരണം സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ (27), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽനിന്ന് 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്താണ് മടങ്ങിയത്. 50,000 രൂപയാണ് പ്രതികൾ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടത്.
10,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചെങ്കിലും അത് പോരെന്ന് പറഞ്ഞ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് സംഭവം. അന്നുതന്നെ സ്പാ ജീവനക്കാരി പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 11 കേസുകളിൽ പ്രതിയാണ് സുബിൻ. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബെർലിൻ ദേഹോപദ്രവക്കേസിൽ പ്രതിയാണ്.
National
ജയ്പുർ: കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കഴിഞ്ഞ 30ന് നടന്ന സംഭവത്തിൽ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ ആഷിഷാണ് കൊല്ലപ്പെട്ടത്.
കേസിൽ ആഷിന്റെ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം വാഹനാപകടമാണെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. മൂന്നു മാസങ്ങൾക്കു മുമ്പാണ് ആഷിഷും അഞ്ജുവും വിവാഹിതരായത്.
നടക്കാൻ പോകുന്നതിനിടെ തങ്ങളെ ഒരു വാഹനം ഇടിച്ചെന്നും ഭർത്താവ് മരണപ്പെട്ടുവെന്നുമാണ് യുവതി മൊഴി നൽകിയത്. കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും ഇവർ പറഞ്ഞിരുന്നു.
ആഷിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആഷിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
എന്നാൽ അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
തന്നെ കൊള്ളയടിച്ചെന്ന് വരുത്തിത്തീർക്കാൻ അഞ്ജു ആഭരണങ്ങളും മറ്റും കാമുകനായ സഞ്ജുവിന് നൽകിയിരുന്നു. സംഭവ ദിവസം നടക്കാൻ പോയ ആഷിഷിനെ അഞ്ജുവിന്റെ കാമുകൻ രോഹിത്തും സുഹൃത്ത് സിദ്ധാർഥും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.
Kerala
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കരയിൽ വച്ച് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവരെ ആക്രമിക്കാൻ ശ്രമിച്ച വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽവച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്ഐയുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതികൾ സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Kerala
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിൻ തുടർന്ന് പിടികൂടി. ഞായറാഴ്ച പുലർച്ചെ റാന്നി പെരുമ്പുഴ പാലത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു മനോജ് (24) മുഹമ്മദ് ആഷിഖ് (19) എന്നിവർ പിടിയിലായത്.
സഞ്ജു ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പോലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളിച്ചപ്പോഴാണ് കസ്റ്റഡിയിലായ വിവരം അറിഞ്ഞത്.
Kerala
കൽപ്പറ്റ: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. 31 ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹനപരിശോധനയിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമറിനാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമറിന്‍. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് രേഖകളില്ലാതെ കടത്തിയ പണം കണ്ടെത്തിയത്.
പണം കൊടുവള്ളിയിൽ ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ മൊഴി നൽകി. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
National
ബംഗളൂരു: കൊറിയൻ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വിമാനത്താവള ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 19ന് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ അഫാൻ അഹമ്മദാണ് പിടിയിലായത്.
ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ യുവതിയുടെ ബാഗേജ് പരിശോധിച്ചത് അഫാൻ അഹമ്മദായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ നിന്നും ബീപ് ശബ്ദം കേട്ടതോടെ കൂടുതൽ പരിശോധന നടത്തണമെന്ന് അഫാൻ ആവശ്യപ്പെട്ടു.
തുടർന്ന് പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് ലൈംഗികാതിക്രമ ശ്രമമുണ്ടായെന്നും യുവതി പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഡോക്ടറെ അസഭ്യം വിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തിൽ പൂവാർ കരുംകുളം സ്വദേശി എസ്.ആദർശാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടി ഡോക്ടർ സീറ്റിലുണ്ടായിരുന്നില്ല.
തുടർന്ന് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഡോക്ടറെ അധിക്ഷേപിച്ചതിനും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.
NRI
ന്യൂജഴ്സി: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ യുഎസിൽ അറസ്റ്റിൽ. ഹിൽസ്ബറോയിലെ വസതിയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി നടരാജനെ (35) പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിൽ കിടക്കുന്ന മക്കളെ കണ്ടത്. തുടർന്ന് ഇദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഷെൽ കോർട്ടിലെ വീട്ടിലെത്തിയ പോലീസ് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി പിടിയിലായത്.
ഇവരെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
കോഴഞ്ചേരി: ബംഗളൂരുവില്‍ നിന്നും വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നല്കിയ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ പുന്നക്കപ്പടി പാമ്പാടിമണ്ണില്‍ ഷിനോ ബി. ഏബ്രഹാം (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബര്‍ 23നു കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എംഡിഎംഎ യുമായി ആറന്മുള സ്വദേശിയായ തുണ്ടുമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹനെ(31) മാരാമണ്‍ നെടുംപ്രയാറിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജീവ് പിടികൂടിയിരുന്നു.
തുടര്‍ന്ന് ലഹരിമരുന്നിന്റെ ലഭ്യതയെ സംബന്ധിച്ചു കോയിപ്രം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നിരന്തര അന്വേഷണം നടത്തിയതില്‍ അന്വേഷണം ഷിനോയിലേക്ക് എത്തുകയായിരുന്നു. ഷിനോയാണ് ബംഗളൂരുവില്‍ നിന്നും രാഹുലിന് എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നതെന്ന വിവരം ലഭിച്ചു.
വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആറന്മുള പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സുനി മോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സിപിഒമാരായ ജയേഷ്, പരശുറാം, അഖില്‍, ബിനു, ജിതിന് എന്നിവരടങ്ങിയ സംഘമാണ് ഷിനോയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Kerala
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ 10,000 രൂപ കവരുകയായിരുന്നു. സന്നിധാനത്തെ കൗണ്ടറുകളിൽ അപ്പം, അരവണ എന്നിവ നൽകുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യകമ്പനിയാണ്. ഈ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.
വടിവേൽ അപ്പവും അരവണയും പ്രസാദവും വാങ്ങിയശേഷം എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ ജിഷ്ണുവിന് നൽകി. ഈ സമയം ജിഷ്ണു രഹസ്യ പിൻ നമ്പർ മനസിലാക്കി. സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം കൈയിൽ കരുതിയ മറ്റൊരു കാർഡാണ് ഇയാൾ എസ്എക്ക് തിരിച്ചുനൽകിയത്.
ഇതറിയാതെ എസ്എയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. തുടർന്ന് ജിഷ്ണു മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു.
പണം പിൻവലിച്ചെന്ന സന്ദേശം എസ്എയുടെ മൊബൈൽ ഫോണിൽ ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൊള്ളയിൽ തന്ത്രിക്കും മന്ത്രിക്കും പങ്കുണ്ട്. ഇരുവരും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും സംരക്ഷിച്ചതും ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. തന്ത്രിയേക്കാള്‍ മുകളിലാണ് ദേവസ്വം ബോര്‍ഡ്. തന്ത്രിയെ മന്ത്രിയായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി. അതിന്റെ ഫലമെന്തെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്കും വിശ്വാസികൾക്കും അവകാശമുണ്ട്. തനിക്ക് പറയാനുള്ളത് എസ്ഐടി കേട്ടുവെന്നാണ് കടകംപള്ളി പറഞ്ഞത്.
അദ്ദേഹത്തിന്റെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണ സംഘം എത്തിയത്. കേസിൽ ഉന്നതരെ പിടികൂടേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ച് പറഞ്ഞു. ഉന്നതരുടെ നിർദേശം ഇല്ലാതെ സ്വർണം മോഷ്ടിക്കാൻ കഴിയില്ല.
അന്തർദേശീയ ബന്ധമുള്ള കൊള്ളയാണ് നടന്നത്. വരും ദിവസങ്ങളിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്. ശബരിമല വിഷയത്തില്‍ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
കുറച്ച് സമയമെടുത്തായാലും ശബരിമല സ്വര്‍ണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും. കളവ് പറയാന്‍ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അല്പം കാലതാമസമുണ്ടാകും. തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണ്. തന്ത്രിയെ ദൈവതുല്യനെന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെയെത്തി. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല.
പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തിയെന്ന ചോദ്യത്തിന് ഉത്തരം വേണം. ഇതിനെക്കുറിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. മെഡിക്കൽ പരിശോധ പൂർത്തിയാക്കി തന്ത്രിയെ കോടതിയിൽ ഹാജരാക്കാനായി കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. തന്ത്രി തന്റെ ബന്ധുവാണ്. ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജീവിതത്തിൽ ഇന്നേവരെ അദ്ദേഹം ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല.
ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഒമ്പത് ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല.
തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്ക്കും നീതി വേണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയത്.
Kerala
തിരുവനന്തപുരം: ശബിമല സ്വർണക്കൊള്ളയില്‍ കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ പ്രതികരിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. അവനവന് അർഹതപ്പെട്ടതിനെ കുറിച്ചെ സംസാരിക്കാവൂ. പ്രതികരിച്ച് വിവാദം ഉണ്ടാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിനുശേഷം തന്ത്രിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണെന്ന് എ.പത്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു.
Kerala
പത്തനംതിട്ട: പ്രണയിനിയുടെ അനുകമ്പ പിടിച്ചുപറ്റാൻ മനപൂർവം വാഹനാപകടമുണ്ടാക്കിയ കാമുകനും സുഹൃത്തും പിടിയിൽ. കഴിഞ്ഞ 23ന് പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജനും സുഹൃത്ത് പയ്യനാമൺ സ്വദേശി അജാസുമാണ് പിടിയിലായത്.
സ്കൂട്ടറിൽ വന്ന യുവതിയെ മനപൂർവം ഇവർ അപകടത്തിൽപ്പെടുത്തുകയായിരുന്നു. പിന്നാലെ നാടകീയമായി സ്ഥലത്തെത്തിയ കാമുകൻ കാറിൽ കയറ്റി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വമ്പൻ ട്വിസ്റ്റ് പുറത്തായത്.
പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി അവരെ സ്വന്തമാക്കാനാണ് തങ്ങൾ അപകടമുണ്ടാക്കിയതെന്ന് യുവാക്കൾ മൊഴി നൽകി. നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
Kerala
കൊട്ടാരക്കര: സർപ്പക്കാവിൽ ആക്രമണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർഥിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കലിൽ നടന്ന സംഭവത്തിൽ പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ ഭർത്താവാണ് പ്രതി. പള്ളിക്കലിലെ സർപ്പക്കാവിൽ അതിക്രമിച്ചു കയറിയ പ്രതി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിഞ്ഞിരുന്നു.
കൂടാതെ കാവിന് മുന്നിലുള്ള ക്ഷേത്രത്തിലെ കൽവിളക്കുകൾ തകർക്കുകയും ഓഫീസിലെ കസേരകളും മേശയും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
എരുമേലി : ശബരിമല തീർഥാടകരുടെ അര ലക്ഷം രൂപ കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലിയിൽ നടന്ന സംഭവത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പെരിയസ്വാമി (65) ആണ് അറസ്റ്റിലായത്.
ഇയാൾ ശുചീകരണ വിഭാഗമായ വിശുദ്ധി സേനയിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 ന് എരുമേലിയിൽ ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. തിരുപ്പൂർ സ്വദേശികളുടെ പണമാണ് നഷ്ടപ്പെട്ടത്.
ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഐക്യനാടുകൾ ഒരു വിദേശ നേതാവിനെ അതത് രാജ്യത്തന്റെ നിയമപരമായ രാഷ്ട്രതലവനായി അംഗീകരണമെന്ന് നിയമം പിൻവലിച്ച സാഹചര്യത്തിൽ, ആ വ്യക്തിക്ക് അമേരിക്കൻ നിയമപ്രകാരം രാഷ്ട്രതലവന്റെ നിയമപരമായ അപ്രാപ്യത അവകാശപ്പെടാൻ കഴിയില്ല.
അത്തരത്തിൽ, അമേരിക്കൻ പ്രസിഡന്റ് പരിമിതമായ വിദേശനയം - ദേശീയസുരക്ഷാ നടപടിയായി ആ വ്യക്തിയെ പിടികൂടാൻ നിയമപരമായി അനുമതി നൽകാൻ അധികാരമുള്ളവനാണ്, പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ.
ഇത്തരത്തിലുള്ള നടപടി അമേരിക്കൻ ഭരണഘടനയുടെ ആർട്ടികൾ II പ്രകാരമുള്ള പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളിലായിരിക്കും. ഇത് യുദ്ധപ്രഖ്യാപനമായി കണക്കാക്കപ്പെടുകയില്ല, കൂടാതെ ചരിത്രപരമായ നിയമപരമ്പര്യങ്ങൾക്കനുസൃതവുമാണ്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയ്ക്കെതിരേ അമേരിക്ക ചുമത്തിയ പ്രധാന കുറ്റങ്ങൾ താഴെപ്പറയുന്നതാണ്:
1. നാർക്കോ - ടെററിസം ഗൂഢാലോചന
അന്തർദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, അക്രമാത്മക സംഘടനകൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കൊക്കെയിൻ വ്യാപാരം നടത്തുകയും അമേരിക്കയുടെ സുരക്ഷയ്ക്കും താത്പര്യങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് ഈ കുറ്റാരോപണം.
2. അമേരിക്കയിലേക്കുള്ള കൊക്കെയിൻ കടത്തിനായുള്ള ഗൂഢാലോചന
വലിയ അളവിൽ കൊക്കെയിൻ അമേരിക്കൻ ഐക്യനാടുകളിലേക്ക് കടത്തുന്നതിനായി പദ്ധതികൾ തയാറാക്കുകയും അതിനാവശ്യമായ സൗകര്യങ്ങളും സംരക്ഷണവും നൽകുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
3. മെഷീൻഗണുകളും വിനാശകരായ ആയുധങ്ങളും കൈവശം വച്ചത്
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിനായി മെഷീൻഗണുകളും മറ്റ് വിനാശകരായ ആയുധങ്ങളും ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തുവെന്നാണ് ഈ കുറ്റം.
4. ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള ഗൂഢാലോചന
മയക്കുമരുന്ന് - നാർക്കോ ടെററിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇത്തരം ആയുധങ്ങൾ കൈവശം വയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നതും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പശ്ചാത്തലവും അനുബന്ധ ആരോപണങ്ങളും
മഡുറോ "കാർട്ടൽ ഡി ലോസ് സോളസ്' എന്നറിയപ്പെടുന്ന, മുതിർന്ന വെനിസ്വേലൻ സൈനിക - രാഷ്ട്രീയ നേതാക്കളെ ഉൾക്കൊള്ളുന്ന മയക്കുമരുന്ന് -അഴിമതി ശൃംഖലയെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തുവെന്നുമാണ് അമേരിക്കൻ അധികാരികളുടെ ആരോപണം.
എഫ്എആർസി ഉൾപ്പെടെയുള്ള അന്തർദേശീയ കുറ്റസംഘടനകളുമായി ചേർന്ന് കൊക്കെയിൻ വ്യാപാരം നടത്താൻ മഡുറോയും കൂട്ടാളികളും ഗൂഢാലോചന നടത്തിയതായി കുറ്റപത്രം വ്യക്തമാക്കുന്നു.
നേരത്തെ, മഡുറോയെ അറസ്റ്റ് ചെയ്യുകയോ ശിക്ഷ വിധിക്കപ്പെടുകയോ ചെയ്യുന്നതിന് സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് ദശലക്ഷക്കണക്കിന് ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
നിയമപരമായ പ്രത്യാഘാതങ്ങൾ
ഈ കുറ്റങ്ങൾ അമേരിക്കൻ ഫെഡറൽ കോടതികളിലാണ് (ഉദാഹരണം: സൗത്തേൺ ഡിസ്ട്രിക്കറ്റ് ഓഫ് ന്യൂയോർക്ക്) രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത്, നാർക്കോ-ടെററിസം, ആയുധനിയമലംഘനം തുടങ്ങിയ ഫെഡറൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റം തെളിയുകയാണെങ്കിൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്നവയാണ്.
നിഗമനം
അമേരിക്കൻ ഐക്യനാടുകൾ വെനസ്വേലയിലെ ഒരു നേതാവിനെ നിയമപരമായ രാഷ്ട്രതലവനായി അംഗീകരിക്കാത്ത സാഹചര്യത്തിൽ, കോൺഗ്രസിന്റെ യുദ്ധപ്രഖ്യാപനം കൂടാതെ തന്നെ, ആ വ്യക്തിയെ പിടികൂടാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമുണ്ട്.
എന്നാൽ നടപടി പരിമിതവും ലക്ഷ്യബദ്ധവുമായിരിക്കണമെന്നും അത് ദേശീയ സുരക്ഷയിലോ ക്രിമിനൽ നിയമ നടപ്പിലാക്കലിലോ ആധാരമാക്കിയിരിക്കണമെന്നും പറയുന്നു.
ഇത്തരം അധികാരം പ്രസിഡന്റിന്റെ വിദേശരാജ്യങ്ങളെ അംഗീകരിക്കുന്നതിനുള്ള പ്രത്യേക അധികാരം, കമാൻഡർ-ഇൻ-ചീഫ് എന്ന നില, ചരിത്രപരമായ മുൻനിരൂപണങ്ങൾ, കൂടാതെ നിയമപരമായ അപ്രാപ്യതയുടെ അഭാവം എന്നിവയാൽ ശക്തമായി പിന്തുണയ്ക്കപ്പെടുന്നതാണ്.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. വർക്കല പാപനാശത്തുണ്ടായ സംഭവത്തിൽ സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കോട്ടയം: ട്രെയിനില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥനെ യാത്രക്കാരന് കുത്തിപ്പരിക്കേൽപ്പിച്ചു. കോട്ടയം ചിങ്ങവനത്തുവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശിയായ സനൽകുമാർ ആശുപത്രിയിൽ ചികിത്സതേടി.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസിൽ ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പ്രതി അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ അനിൽകുമാറും ടിടിഇയുമായി വാക്കുതർക്കം ഉണ്ടായിരുന്നു.
ഇതിൽ ഇടപെട്ടപ്പോഴാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാറെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തലസ്ഥാനത്ത് വൻ ലഹരിവേട്ട. കണിയാപുരത്ത് വീട് വാടകയ്ക്കെടുത്ത് ലഹരി ഉപയോഗിച്ച ഡോക്ടറടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിനി ഹലീന ബിഡിഎസ് വിദ്യാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു.
എന്നാൽ ഇവർ പോലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരിൽ അസിം, അജിത്ത്, അൻസിയ എന്നിവർ നിരവധി ലഹരി കേസുകളിലെ പ്രതികളാണ്. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു ഇവരിൽ പിടിച്ചെടുത്തു. ഡാൻസാഫ് സംഘം പിടികൂടിയ പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.
Kerala
നിലമ്പൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 34 ലിറ്റർ വിദേശ മദ്യവുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
വെള്ളാരംകുന്ന് വണ്ടാളി ബേബി (38) ആണ് അറസ്റ്റിലായത്. ഇവരുടെ നിർമ്മാണം നടക്കുന്ന വീടിനു പുറകിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് മദ്യശേഖരം കണ്ടെത്തിയത്. പിടിയിലായ ബേബി മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്ഥിരം കേസുകളിൽ പെടുന്നവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു പി. എബ്രഹാമിന്റെ നേതൃത്വത്തിൽ സി.കെ. റംഷുദ്ദീൻ, കെ. ആബിദ്, ഇ. ഷീന, വിഷ്ണുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ നാലു വയസുകാരൻ മരിച്ച സംഭവം കൊലപാതകം. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് അമ്മയുടെ സുഹൃത്തായ തൻബീർ ആലം പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം.
ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിൽവച്ച് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ മൊഴി നൽകി. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തൻബീറിന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
മലപ്പുറം: അഞ്ചംഗസംഘം വീടുകയറി ആക്രമണം നടത്തിയതായി പരാതി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിലുണ്ടായ സംഭവത്തിൽ 11 വയസുകാരി ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.
പർദ്ദ ധരിച്ചെത്തിയ സംഘമാണ് ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിൽ ആക്രമണം നടത്തിയത്. വീട് മുഴുവൻ പരിശോധന നടത്തിയ സംഘം എതിർക്കാൻ ശ്രമിച്ചവരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
നാട്ടുകാർ എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
Kerala
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് മരിച്ചത്. കേസിൽ മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലത്താണ് അറസ്റ്റിലായത്. മുന്നി ബീഗത്തെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
അനക്കമില്ലെന്നു പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് സൂചന.
Kerala
മലപ്പുറം : നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച ഏഴു പേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ റസാക്, ജാബിർ, അലവികുട്ടി, അഷറഫ്, സക്കീർ, ഷമീം, സുന്ദരൻ എന്നിവരെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്
നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണത്തിന്റെ അംശമുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്.
ഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രതികൾ സ്വർണം അരിച്ചെടുക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
പാലക്കാട്: കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയിൽ പാലക്കാട് പുതുശേരിയിലുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജനാണ് അറസ്റ്റിലായത്.
കാരളിന് ഉപയോഗിച്ചിരുന്ന ബാന്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർക്കു പരിക്കേറ്റിരുന്നു. പ്രതി അശ്വിൻ രാജിനെതിരെ ഉടൻ കോടതിയിൽ ഹാജരാക്കും.
National
ലക്നോ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ബുദാനിലാണ് സംഭവം.
എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കൾക്ക് നല്ല സംസ്കാരവും ധാർമികമൂല്യങ്ങളും പകർന്നുനൽകാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
സ്കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും എട്ടാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടർന്നതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിത(ബിഎൻസ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.
തുടർന്ന് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആൺകുട്ടികളെല്ലാം 13 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകുകയും ഇവരെ കേസിൽ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികളായ ആൺകുട്ടികൾ സ്കൂളിൽ പോകാതെ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാണെന്ന് എസ്എച്ച്ഒ അജയ് പാൽ സിംഗ് പ്രതികരിച്ചു.
പെൺകുട്ടിയും ആൺകുട്ടികളും പരസ്പരം അറിയുന്നവരല്ല. ഒന്നിലധികം തവണ ആൺകുട്ടികൾ പെൺകുട്ടിയെ ശല്യംചെയ്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തിയതോടെ അവരുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകി.
കുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് ഉറപ്പുവരുത്താത്ത മാതാപിതാക്കൾക്ക് കൃത്യമായ സന്ദേശം നൽകാനാണ് ആൺകുട്ടികളുടെ അമ്മമാരെ കസ്റ്റഡിയിലെടുത്തതെന്നും എസ്എച്ച്ഒ അജയ്പാൽ സിംഗ് പറഞ്ഞു.
സംഭവത്തിൽ ആൺകുട്ടികളുടെ പിതാക്കളെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലുപേരുടെയും പിതാക്കൾ നിലവിൽ ഉത്തർപ്രദേശിന് പുറത്ത് ജോലിചെയ്യുന്നവരാണ്. തിരിച്ചെത്തിയാൽ ഇവരെയും കേസിൽ അറസ്റ്റ് ചെയ്യുമെന്നും മോശമായി പെരുമാറുന്ന മറ്റുകുട്ടികളെ ഇത്തരം പ്രവൃത്തികളിൽനിന്ന് തടയാൻകൂടിയാണ് ഈ നടപടികളെന്നും എസ്എച്ച്ഒ പറഞ്ഞു.
National
കോൽക്കത്ത: സംഗീത പരിപാടിയിൽ മതേതര ഗാനം ആലപിക്കാത്തതിന് ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഈസ്റ്റ് മിഡ്നാപൂരിലെ ഭഗവാൻപൂരിലെ ഒരു സ്വകാര്യ സ്കൂളിൽ നടന്ന ലൈവ് ഷോയ്ക്കിടെ മെഹബൂബ് മല്ലിക് എന്നയാൾ തനിക്ക് നേരെ മോശം ഭാഷ ഉപയോഗിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ലഗ്നജിത ചക്രവർത്തി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
"ബസാന്റോ എഷെ ഗെച്ചെ' എന്ന ബംഗാളി ഗാനത്തിലൂടെ പ്രശസ്തി നേടിയ ലഗ്നജിത ചക്രവർത്തി, "ജാഗോ മാ' എന്ന ജനപ്രിയ ആത്മീയ ഗാനം ആലപിക്കുമ്പോൾ മല്ലിക് വേദിയിൽ കയറി വന്ന് തന്നെ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരാതി നൽകിയപ്പോൾ ഭഗവാൻപൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസ് ഫയൽ ചെയ്യാൻ വിസമ്മതിച്ചുവെന്നും ഗായിക ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്ക്ക് അവർക്കെതിരെയും നടപടിയെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഗായിക പരാതിപ്പെട്ടയാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ അംഗമാണെന്ന് ബിജെപി ആരോപിച്ചു.
Kerala
ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു ആണ് പിടിയിലായത്.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.
പണം ആവശ്യപ്പെട്ട വിവരം അനീഷ്കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.